
ചെന്നൈ : തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. കരൾരോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം.
2002ൽ പുറത്തിറങ്ങിയ കസ്തൂരി രാജയുടെ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ചിത്രത്തിലെ അഭിനയ് യുടെ വിഷ്ണു എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ജംഗ്ഷൻ (2002), ശിങ്കാര ചെന്നൈ (2004), പൊൻ മേഗലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009), തുപ്പാക്കി (2012), അഞ്ജാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
മാസങ്ങളായി അഭിനയ് കരൾ രോഗവുമായി മല്ലിടുകയായിരുന്നു. ചികിത്സാ ചെലവുകൾ വർധിച്ചതോടെ സാമ്പത്തിക സ്ഥിതിയും മോശമായി. സിനിമാമേഖലയിൽ നിന്നും സഹായം തേടിയിരുന്നു. ധനുഷ് അഭിനയിന്റെ ചികിത്സക്കായി 5 ലക്ഷം രൂപ നൽകിയിരുന്നു.



