അന്തർദേശീയം

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ല; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണ്. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികൾ എന്നും ട്രംപ്. നാവിക ഉപരോധം നീക്കിയാൽ തുടർ ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവർ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മാനുഷികമായി നോക്കുമ്പോൾ യുദ്ധം താൻ താൽപ്പര്യപ്പെടുന്നില്ല. തുടർ സൈനിക നീക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാധ്യമ പ്രവർത്തകരുമായി വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു ട്രംപ്

അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യു എസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. യുദ്ധം തുടരാൻ കോൺഗ്രസിൻ്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തിൽ ഇത്തരമൊരു പരാമർശം. 1973 ലെ യുദ്ധാധികാര പ്രമേയത്തിലെ വ്യവസ്ഥകൾ മറികടക്കാനാണ് പുതിയ നീക്കം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോൺഗ്രസിൻ്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡൻ്റിന് സൈനിക സംഘർഷത്തിൽ ഏർപ്പെടാനാകൂ.

ഇപ്പോൾ വെടിനിർത്തൽ തുടരുകയാണെന്നും യുദ്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപനപരമായ പ്രസ്താവനകളും അമേരിക്കയുടെ കടുത്ത നിലപാടുകളുമാണ് നയതന്ത്രത്തിന് തടസ്സമാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി ആരോപിച്ചു. ഏതു ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഇറാൻ യുദ്ധം തെറ്റായ തീരുമാനമായിരുന്നുവെന്ന് അമേരിക്കയിലെ 61 ശതമാനം പേർ വിശ്വസിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് – എ ബി സി സർവേയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button