അന്തർദേശീയം

ഇന്ധന പ്രതിസന്ധി : ശ്രീലങ്കയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറച്ചു

കൊളംബോ : ശ്രീലങ്കയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിദിനം വെട്ടിച്ചുരുക്കി. ഹോർമുസ് കടലിടുക്ക് അടച്ചതിനു പിന്നാലെ ആഗോളതലത്തിൽ തുടരുന്ന ഇന്ധന പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 18 മുതൽ എല്ലാ ബുധനാഴ്ചകളിലും പൊതു അവധി ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഏത് മോശം സാഹചര്യം നേരിടാനും നമ്മൾ തയ്യാറായിരിക്കണം, എങ്കിലും പ്രതീക്ഷ കൈവിടരുത്’, മുതിർന്ന ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടന്ന യോഗത്തിൽവെച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. പ്രവൃത്തിദിനം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

സ്കൂളുകൾ, സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചേക്കുമെന്നാണ് വിവരം. അതേസമയം, ആരോഗ്യമേഖല, അവശ്യസർവീസുകൾ തുടങ്ങിയ സാധാരണ നിലയിൽപ്രവർത്തിക്കും. രാജ്യത്ത് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാസ് മുഖേന ഇന്ധനം നൽകുന്ന സംവിധാനം ഏർപ്പെടുത്തി.

ശ്രീലങ്ക മാത്രമല്ല, മറ്റു പല രാജ്യങ്ങളും ഇന്ധന ക്ഷാമം നേരിടുന്നതിനായി മുൻകരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പല രാജ്യങ്ങളിലും കമ്പനികൾ വർക്ക് ഫ്രം ഹോം അനുവദിക്കുകയും ഓഫീസ് സമയം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.

മ്യാന്മറിൽ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിനങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കുന്ന സംവിധാനം ഏർപ്പെടുത്തി. ബംഗ്ലാദേശിൽ പെരുന്നാൾ അവധി നേരത്തെ നൽകി. വിയറ്റ്നാമിൽ ജനങ്ങൾ പൊതുഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കണമെന്നും വ്യക്തികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും അറിയിച്ചിട്ടുണ്ട്. സൈക്കിൾ ഉപയോഗത്തെ പ്രോത്സാഹിക്കിപ്പിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button