സ്പേസ് എക്സ് ക്രൂ-11 കാലാവധി പൂർത്തിയാകും മുമ്പേ മടങ്ങിയത്ത് മൈക് ഫിൻകെ ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്ന് വെളിപ്പെടുത്തൽ

വാഷിങ്ടൺ ഡിസി : സ്പേസ് എക്സ് ക്രൂ-11 ദൗത്യ സംഘം കാലാവധി പൂർത്തിയാകും മുമ്പേ ഭൂമിയിലേക്ക് മടങ്ങാൻ കാരണം മൈക് ഫിൻകെ ആരോഗ്യ പ്രശ്നങ്ങൾ മൂലമാമെന്ന് വെളിപ്പെടുത്തൽ. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായിരുന്ന മൈക്ക് ഫിൻകെ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൈക്ക് ഫിൻകെ, സെന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരടങ്ങിയ സംഘം ജനുവരി പകുതിയോടെയാണ് ദൗത്യം പൂർത്തിയാക്കാതെ ഭൂമിയിലേക്ക് മടങ്ങിയത്.
തന്‍റെ ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കാൻ നാസയുടെ മെഡിക്കൽ സഘവും സഹപ്രവർത്തകരും മികച്ച വൈദ്യസഹായം നൽകിയെന്ന് മൈക് ഫിൻകെ പറഞ്ഞു. ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാത്ത ആധുനിക മെഡിക്കൽ പരിശോധനകൾക്കായി ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനിക്കുകയായിരുന്നു.
ജനുവരി 8നാണ് നാസ ഈ വിവരം പുറത്തുവിട്ടത്. വ്യക്തിയുടെ സ്വകാര്യത മാനിച്ച് രോഗബാധിതൻ ആരാണെന്നോ, അസുഖം എന്താണെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
നിലവിൽ മൈക് ഫിൻകെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിൽ വിശ്രമത്തിലാണ്. യാത്രികന്റെ ആരോഗ്യപരമായ കാരണങ്ങളാൽ നാസ ഒരു ദൗത്യം പകുതി വച്ച് നിർത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.



