സ്പോർട്സ്

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക്

ലണ്ടന്‍ : ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ മടങ്ങേണ്ടി വന്ന മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റണ്‍സ് അകലെയാണ് താരം 136 റണ്‍സ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകള്‍ സഹിതമാണ് മാര്‍ക്രം എത്തിയത്. കളി ജയിക്കുമ്പോള്‍ 21 റണ്‍സുമായി ഡേവിഡ് ബഡിങ്ഹാമും 4 റണ്‍സുമായി കെയ്ല്‍ വരെയ്‌നുമായിരുന്നു ക്രീസില്‍.

ബവുമ 66 റണ്‍സെടുത്തു മടങ്ങി. വിയാന്‍ മള്‍ഡര്‍ (27), റിയാന്‍ റിക്കല്‍ടന്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റണ്‍സ് വരെ വലിയ പ്രശ്നമില്ലാതെ പോയി. എന്നാല്‍ 28 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകള്‍ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നില്‍പ്പുമായി അലക്സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അല്‍പ്പം ആശ്വാസമായി. സഖ്യം സ്‌കോര്‍ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു ഉയര്‍ത്തിയത് 61 റണ്‍സിന്റെ വിലപ്പെട്ട റണ്‍സുകള്‍. സ്‌കോര്‍ 134ല്‍ നില്‍ക്കെ അലക്സ് കാരി മടങ്ങി. താരം 43 റണ്‍സാണ് എടുത്തത്.

പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹെയ്‌സല്‍വുഡിനെ കൂട്ടുപിടിച്ചു നടത്തിയ ചെറുത്തു നില്‍പ്പും നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 59 റണ്‍സും ചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായത്. താരം 58 റണ്‍സെടുത്തു. ഹെയ്‌സല്‍വുഡ് 53 പന്തുകള്‍ ചെറുത്ത് 17 റണ്‍സും കണ്ടെത്തി.

ആദ്യ ഇന്നിങ്സില്‍ 5 ഓസീസ് വിക്കറ്റുകള്‍ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം ഒന്‍പതാക്കി ഉയര്‍ത്തി. റബാഡയ്ക്കൊപ്പം രണ്ടാം ഇന്നിങ്സില്‍ ലുന്‍ഗി എന്‍ഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാരക പേസുമായി കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മുതലാക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. കമ്മിന്‍സ് വെറും 28 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജ് റണ്ണൗട്ടായി.

ഓസീസിനെ 212 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ആദ്യ ദിനത്തില്‍ 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ടെംബ ബവുമയും ഡേവിഡ് ബഡിങ്ഹാമും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

രണ്ടാം ദിനത്തിലെ ആദ്യ സെഷനിലും ഇരുവരും കരുതലോടെ നീങ്ങി. സ്‌കോര്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. കമ്മിന്‍സ് ബവുമയെ മടക്കി. ബവുമ- ബെഡിങ്ഹാം സഖ്യം അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

ബഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. താരം 111 പന്തില്‍ 45 റണ്‍സെടുത്തു. ബവുമ 84 പന്തില്‍ 36 റണ്‍സും കണ്ടെത്തി. 16 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍, 13 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.

മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

ഒന്നാം ഇന്നിങ്സില്‍ ഓസീസിനായി ബ്യു വെബ്സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button