റഷ്യയിൽ റെയില്‍ വേ ട്രാക്കിലേക്ക് പാലം തകര്‍ന്നു വീണ് ട്രെയിന്‍ പാളം തെറ്റി ഏഴ് പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

മോസ്‌കോ : റഷ്യയിലെ പടിഞ്ഞാറന്‍ ബ്രയാസ്‌ക് മേഖലയില്‍ റെയില്‍ വേ ട്രാക്കിലേക്ക് പാലം തകര്‍ന്നു വീണ് ട്രെയിന്‍ പാളം തെറ്റി ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. മോസ്‌കോയില്‍ നിന്നും ക്ലിമോവിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ വൈഗോണിച്‌സ്‌കി ജില്ലയില്‍ എത്തിയപ്പോഴാണ് പാളം തെറ്റിയത്. നിയമവിരുദ്ധമായ പ്രവൃത്തികളാണ് പാലത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് അധികൃതര്‍ പറയുന്നു.
ടെലിഗ്രാമിലൂടെ റീജിയണല്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസാണ് അപകടവാര്‍ത്ത സ്ഥീരികരിച്ചത്. ഫെഡറല്‍ ഹൈവേക്ക് സമീപമാണ് പാളം തെറ്റിയത്. കൂടാതെ ഒന്നിലധികം റെസ്‌ക്യൂ യൂണിറ്റുകളടക്കം വിന്യസിച്ചിട്ടുണ്ടെന്ന് റഷ്യ അടിയന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉണ്ടെന്ന് റഷ്യന്‍ സ്റ്റേറ്റ് ഏജന്‍സികളായ ആര്‍ഐഎ യും ടിഎഎസ്എസും റിപ്പോര്‍ട്ട് ചെയ്തു.
തകര്‍ന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ക്കിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ കാറുകള്‍ ചിതറിക്കിടക്കുന്നതിന്റെയും പാലം വിടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് കടക്കാന്‍ കഴിയാതെ പോയതിന്റെയും വീഡിയോകള്‍ സംഭവസ്ഥലത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ പങ്കുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും അപകടത്തിന്റെ വ്യാപ്തി വ്യക്തമാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യ യുക്രൈയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം, ബ്രയാന്‍സ്‌ക് ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ആവര്‍ത്തിച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍, അട്ടിമറി ശ്രമങ്ങള്‍, അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. അതേസമയം, അടുത്തയാഴ്ച ഇസ്താംബൂളില്‍ യുക്രൈനിയന്‍ ഉദ്യോഗസ്ഥരുമായി രണ്ടാം ഘട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ റഷ്യ നിര്‍ദ്ദേശിച്ചതിനാല്‍, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി സമാധാന കരാറിലെത്താന്‍ മോസ്‌കോയും കൈവും സഹകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.