വൈറ്റ് ഹൗസിൽ സുരക്ഷാ വീഴ്ച; പെൻസിൽവാനിയ അവന്യൂവിലെ ബാരിക്കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റി

വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ സുരക്ഷാ ഭീഷണി. ബുധനാഴ്ച ഉച്ചയോടെ ഒരു വാൻ വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ബാരിക്കേഡിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസും പരിസരപ്രദേശങ്ങളും യുഎസ് സീക്രട്ട് സർവീസ് താൽക്കാലികമായി അടച്ചുപൂട്ടി.
പെൻസിൽവാനിയ അവന്യൂവിലുള്ള ബാരിക്കേഡിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിന് പിന്നാലെ വാഹനമോടിച്ചയാളെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. വൈറ്റ് ഹൗസിന് നേരെ ആക്രമണ ലക്ഷ്യത്തോടെയാണോ അതോ അപകടമാണോ നടന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാഹനത്തിൽ സ്ഫോടക വസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ ഉണ്ടോയെന്ന് പരിശോധിക്കാൻ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സുരക്ഷാ നടപടികളുടെ ഭാഗമായി വൈറ്റ് ഹൗസിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ഉദ്യോഗസ്ഥർ അടച്ചു.
സന്ദർശകരെയും മാധ്യമപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലാഫയെറ്റ് പാർക്കിന് സമീപമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. വരും മണിക്കൂറുകളിൽ സീക്രട്ട് സർവീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ അതീവ ജാഗ്രത നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.



