ഒഡേസയിലെ ഡ്രോൺ ആക്രമണം; റഷ്യ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ

കീവ് : യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
സാപ്പൊറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. യുഎസുമായി ധാതു കൈമാറ്റത്തിനുള്ള കരാർ സംബന്ധിച്ച് ജിദ്ദയിൽ ചർച്ച തുടരുന്നതായും അറിയിച്ചു. ഇതേസമയം, വെടിനിർത്തൽ ധാരണ ലംഘിച്ച് കർസ്ക് മേഖലയിലെ വാതക മീറ്ററിങ് കേന്ദ്രത്തിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ സന്ദർശിച്ച് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തു.