തീരദേശവാസികളുടെ പുനരധിവാസ ‘പുനർഗേഹം’ പദ്ധതി; മുട്ടത്തറയിലെ 332 ഫ്ലാറ്റുകൾ ആഗസ്ത് 27ന് കൈമാറും

തിരുവനന്തപുരം : തീരദേശവാസികളുടെ പുനരധിവാസത്തിന് തിരുവനന്തപുരം മുട്ടത്തറയിൽ സംസ്ഥാന സർക്കാർ നിർമിച്ച ഭവന സമുച്ചയത്തിലെ 332 ഫ്ലാറ്റുകൾ ആഗസ്ത് 27ന് കൈമാറും. ഫ്ലാറ്റുകളുള്ള സമുച്ചത്തിൽ ആദ്യഘട്ടമായി നിർമിച്ചതാണ് 332 ഫ്ലാറ്റുകൾ. ‘പുനർഗേഹം’ പദ്ധതി പ്രകാരമാണ് നിർമാണം.
മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറും. ക്ഷീര വികസന വകുപ്പ് കൈമാറിയ എട്ട് ഏക്കറിൽ 81 കോടി ചെലവിട്ടാണ് നിർമാണം. രണ്ടാംഘട്ടത്തിൽ 68 ഫ്ലാറ്റ് നിർമിച്ചുനൽകും. ‘പ്രത്യാശ’ എന്ന പേരിലാണ് കെട്ടിടസമുച്ചയം. 2023ലാണ് നിർമാണമാരംഭിച്ചത്. തീരമേഖലയിലെ വിവിധ വികസന ക്ഷേമ നടപടികളുടെ തുടർച്ചയാണിത്.
പുനർഗേഹം പദ്ധതിക്കായി- 2450 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കാരോട്, ബീമാപള്ളി, കൊല്ലം ബിഎസ്‌എസ് കോളനി, പൊന്നാനി എന്നിവിടങ്ങളിലായി പദ്ധതിപ്രകാരം 390 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. മണ്ണുംപുറം, നിറമരുതൂർ, വെസ്റ്റ്ഹിൽ, കോയിപ്പാടി, എന്നിവിടങ്ങളിൽ ഭവനസമുച്ചയ നിർമാണം പുരോഗമിക്കുന്നു.
12,558 കുടുംബങ്ങൾക്ക് ഇതിനകം പുനരധിവാസ ആനുകൂല്യം അനുവദിച്ചു. ലൈഫ് പദ്ധതിപ്രകാരം ഭൂമിയുള്ള 9635 പേർക്ക് വീട് നൽകി .
ബജറ്റ് വിഹിതമായ 3212 കോടിക്ക് പുറമെ കിഫ്ബി വഴിയും വിവിധ വകുപ്പുകളും പാക്കേജുകളും വഴിയും തീരവികസനത്തിനായി 11,000 കോടി നൽകി.
മത്സ്യത്തൊഴിലാളി ഇൻഷുറൻസ് ആനുകൂല്യത്തിന് 20 ലക്ഷംനൽകി. 520 എഫ്‌ആർപി യാനങ്ങൾ നൽകി. വിദ്യാതീരം വഴി 97 വിദ്യാർഥികൾക്ക് എംബിബിഎസിന് പ്രവേശനമായി. 115 ഫിഷ് മാർട്ടുകൾ തുടങ്ങി. തീരദേശത്ത് 79 സ്‌കൂളുകൾ നവീകരിച്ചു. സാഫിൽ 8000 കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനമൊരുക്കി.