അനധികൃത കുടിയേറ്റ കലാപം : ലോസ് ആഞ്ജലീസിലെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ച് പ്രതിഷേധക്കാർ

വാഷിങ്ടണ്‍ ഡിസി : അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡുകള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുകടന്നതോടെ ലോസ് ആഞ്ജലീസിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആപ്പിള്‍ സ്റ്റോര്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. മിക്ക സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച മുതല്‍ നഗരത്തില്‍ കലാപസമാന അന്തരീക്ഷമാണ് തുടരുന്നത്.
വ്യാപാരസ്ഥാപനങ്ങള്‍ ആക്രമിക്കപ്പടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. അഡിഡാസ് സ്റ്റോര്‍, ഫാര്‍മസി സ്റ്റോറുകള്‍, ജുവല്ലറികള്‍ എന്നിവ കൊള്ളയടിക്കപ്പെട്ടു. അക്രമികള്‍ ഭിത്തിയില്‍ ചിത്രങ്ങള്‍ പെയിന്റ് ചെയ്ത് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
രാത്രി എട്ടുമുതല്‍ രാവിലെ ആറുമണി വരെയാകും കര്‍ഫ്യു. എന്നാല്‍ ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കര്‍ഫ്യു ഉണ്ടാകില്ല. പകരം നഗരത്തിലെ പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്.
കലാപം നേരിടാന്‍ 4000 നാഷണല്‍ ഗാര്‍ഡുകളെയും യു.എസ് സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും ഡൊണാള്‍ഡ് ട്രംപ് ലോസ് ആഞ്ജലീസിലേക്ക് അയച്ചിരുന്നു. പ്രക്ഷോഭകര്‍ സമരവും പ്രതിഷേധവും അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാന പാലനം സൈന്യത്തിനെ ഏല്‍പ്പിക്കുന്ന ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.