അന്തർദേശീയം
സ്വകാര്യകരാറുകാർ ഗാസയിൽ ഭക്ഷണവിതരണം നിർത്തിവച്ചു; ഖാൻ യൂനിസിൽ ബോബിങ്ങിൽ മരണം 10

ജറുസലം : ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. വിതരണകേന്ദ്രത്തിൽ സുരക്ഷ മെച്ചപ്പെടുത്തിയശേഷം വിതരണം പുനരാരംഭിക്കുമെന്നു സംഘടന അറിയിച്ചു.
ഇന്നലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ കുട്ടികളടക്കം 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുരേഖകൾ സൈന്യം വിതറിയതിനുപിന്നാലെ മേഖലയിൽ വ്യോമാക്രമണവും ഷെല്ലാക്രമണവും ശക്തമായിട്ടുണ്ട്. ഗാസയിൽ അടിയന്തര വെടിനിർത്തലും സഹായവിതരണവും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പരിഗണിക്കുന്നുണ്ട്.