വാരണാസി- മുംബൈ ആകാശ എയറിന്റെ എമര്‍ജന്‍സി വാതിലാണ് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ

ലഖ്‌നൗ : ടേക്ക് ഓഫിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുമ്പ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ നിവാസിയായ സുജിത് സിങ് എന്ന യാത്രക്കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തര്‍പ്രദേശിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 6.45ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ആകാശ എയറിന്റെ എമര്‍ജന്‍സി വാതിലാണ് തുറക്കാന്‍ ശ്രമിച്ചത്.
സുജിത്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാനജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി ചോദ്യം ചെയ്യാനായി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൗതുകംകൊണ്ടാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് സുജിത്ത് പറഞ്ഞതായി ഫൂല്‍പുര്‍ എസ്എച്ച്ഒ പ്രവീണ്‍ കുമാര്‍ സിങ് പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ക്കു പിന്നാലെ രാത്രി ഏഴേമുക്കാലോടെയാണ് വിമാനം മുംബൈയിലേക്ക് പിന്നീട് യാത്ര തിരിച്ചത്.



