അന്തർദേശീയം

ഇറാഖ് തീരത്തെ രണ്ട് യുഎസ് എണ്ണക്കപ്പലുകൾ ആക്രമിച്ച് ഇറാൻ; ഒരു ഇന്ത്യക്കാൻ കൊല്ലപ്പെട്ടു

ബാഗ്ദാദ് : പശ്ചിമേഷ്യയിൽ സംഘർഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ പ്രധാന ആഴക്കടൽ തുറമുഖമായ അൽ ഫോയ്ക്ക് സമീപമാണ് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടന്നത്. യുഎസ് ഉടമസ്ഥതയിലുള്ള കപ്പലുൾപ്പെടെ രണ്ട് ടാങ്കറുകൾക്ക് ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.

യുഎസ് ആസ്ഥാനമായുള്ള സഫീസിയ ട്രാൻസ്പോർട്ട് ഇൻകോർപ്പറേറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്നതുമായ ‘സഫീസിയ വിഷ്ണു’ (Safesia Vishnu), ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും മാൾട്ടീസ് പതാക വഹിക്കുന്നതുമായ ‘സെഫിറോസ്’ (Zefyros) എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഇരു കപ്പലുകളിലുമായി ഏകദേശം 4 ലക്ഷം ബാരൽ ഇറാഖി എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെത്തുടർന്ന് കപ്പലുകളിൽ വൻ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായാണ് വിവരം. കടലിൽ എണ്ണ ചോർന്നതിനെത്തുടർന്ന് വെള്ളത്തിൽ തീ പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 38 ജീവനക്കാരെ ഇറാഖ് അധികൃതർ രക്ഷപ്പെടുത്തി ബസ്റയിലേക്ക് മാറ്റി. ഇതിൽ ‘സഫീസിയ വിഷ്ണു’വിലെ 27 ജീവനക്കാരും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് ഇറാഖിലെ എണ്ണ ടെർമിനലുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ്റെ ഈ പുതിയ നീക്കം. തങ്ങളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ സമ്മർദം ചെലുത്തുകയാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, രാജ്യത്തിന് നേരെ ആക്രമണം തുടർന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലും കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button