അന്തർദേശീയം

നോ ഡീൽ അലാസ്ക; മൂന്നുമണിക്കൂര്‍ ട്രംപ്–പുടിന്‍ ചര്‍ച്ച കരാറിലെത്തിയില്ല

അലാസ്ക : യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് അറിയിച്ചു. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുടിന്‍ പറഞ്ഞു. യുക്രൈന്‍ സഹോദര രാജ്യമാണ്. എന്നാല്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കും. ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ്‌റിച്ചഡ്‌സണില്‍ നടന്ന ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു. വ്‌ലാദിമിര്‍ പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്ധന്‍ യൂറി ഉഷകോവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button