കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഇന്ത്യന്‍ വംശജരടക്കം ഒന്‍പത് പേർ പിടിയിൽ

ടൊറന്റോ : കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27), ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.