അന്തർദേശീയം

ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി; ലാബ്രഡോര്‍ നായയുടെ വലിപ്പമുള്ള എനിഗ്മാക്‌സര്‍സര്‍

ലണ്ടന്‍ : ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി. എനിഗ്മാക്‌സര്‍സര്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ തരം ദിനോസറിനെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഓട്ടക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന എനിഗ്മാക്‌സര്‍സര്‍ ഇനത്തില്‍ പെടുന്ന ദിനോസറുകള്‍ ഏകദേശം 150 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്നവയാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ഒരു ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായയുടെ വലിപ്പം മാത്രമുള്ള എനിഗ്മാക്‌സര്‍സറുകള്‍ക്ക് വലിയ കാലുകളും നീളമുള്ള വാലും ഉണ്ടായിരുന്നു. നേരത്തെ ഇവയെ നാനോസോറസ് എന്ന വിഭാഗത്തില്‍ തെറ്റായി വര്‍ഗീകരിച്ച് വരികയായിരുന്നു. എന്നാല്‍ ഇവ തീര്‍ത്തും മറ്റൊരു ഇനമാണ് എന്നാണ് നിഗമനം. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വ്യാഴാഴ്ച മുതല്‍ എനിഗ്മാക്‌സര്‍സറുകളുടെ ഫോസിലുകള്‍ പ്രദര്‍ശനത്തിന് വയ്ക്കും. 2014 ന് ശേഷം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന പുതിയ ഇനം ദിനോസറുകളാണ് എനിഗ്മാക്‌സര്‍സറുകള്‍. വടക്കന്‍ അമേരിക്കയുടെ നദീതിരങ്ങളില്‍ നിന്നാണ് എനിഗ്മാക്‌സര്‍സര്‍ വിഭാഗങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയത്.

ശരീര വലിപ്പത്തില്‍ കുഞ്ഞന്‍മാരായ എനിഗ്മാക്‌സര്‍സറുകള്‍ക്ക് 64 സെന്റീമീറ്റര്‍ ഉയരവും 180 സെന്റീമീറ്റര്‍ നീളവും ആണുണ്ടായിരുന്നത്. ചെറിയ തലയാണ് എനിഗ്മാക്‌സര്‍സര്‍ ദിനോസറുകള്‍ക്ക് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറിന്റെ ഉയരം വരുന്ന ഇവയ്ക്ക് ‘ഒരുപക്ഷേ മറ്റ് ദിനോസറുകളെ അപേക്ഷിച്ച് ശരീരത്തേക്കാള്‍ നീളമുള്ള ഒരു വാല്‍’ ഉണ്ടായിരുന്നതായും ഗവേഷകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിനോസറുകളുടെ പരിണാമ ചിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശാന്‍ എനിഗ്മാക്‌സര്‍സര്‍ വിഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

1870കള്‍ മുതലുള്ള പഠനങ്ങള്‍ പ്രകാരം നിരവധി ചെറിയ ദിനോസറുകളെപ്പോലെ നാനോസോറസ് എന്ന വിഭാഗത്തിലായിരുന്നു ഇവ ഉള്‍പ്പെട്ടിരുന്നത്. ഫോസിലുമായി ബന്ധപ്പെട്ട വിശദമായ പഠനമാണ് ഇവ പ്രത്യേക ഇനമാണെന്ന് വ്യക്തമാകുന്നതിലേക്ക് നയിച്ചത്. കാലിന്റെ അസ്ഥികളിലെ വ്യത്യാസമാണ് പുതിയ ജീവി വര്‍ഗം എന്ന നിലയിലേക്ക് മാറി ചിന്തിക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. അസ്ഥികൂടത്തിന്റെ സവിശേഷതള്‍ ഈ കാലഘട്ടത്തിലെ മറ്റ് മാതൃകകളുമായുള്ള താരതമ്യ പഠനങ്ങള്‍ക്കും കാലക്രമേണ ഉണ്ടായ മാറ്റങ്ങളും സംഭവിച്ചതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ജ്ഞരുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button