വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വർക്കല പേരേറ്റിൽ രോഹിണി (53), മകൾ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു.
രോഹിണി, അഖില എന്നിവരെ ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് നിന്നത്. മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്. അപകടത്തിൽ പരിക്കേറ്റ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.