വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് മോഹൻലാൽ , അമ്മയിൽ പുതിയ ഭാരവാഹികൾ വരാൻ രണ്ടുമാസം

‘അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹൻലാൽ രാജിവെച്ചത് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നുവെന്നാണ് പ്രസിഡന്റ് മോഹൻലാൽ പുറത്തുവിട്ട കത്തിൽ അറിയിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അതുവരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സഹായം ലഭ്യമാക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരുമെന്നും കത്തിൽ പറയുന്നു.
മോഹൻലാലിന്റെ രാജിക്കത്തിന്റെ പൂർണരൂപം:
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നു.
രണ്ടുമാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസംകൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.