അന്തർദേശീയം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും : വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍ : ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. എംബസിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണ് എന്നും വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യർത്ഥിച്ചു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.

ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നി‍ർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button