അമീബിക് മസ്തിഷ്ക ജ്വരം : ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗബാധ

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് മുമ്പേയുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഈ രോഗം കണ്ടെത്തുന്നതും ചികിത്സ നല്‍കുന്നതും. ആഗോള തലത്തില്‍ മരണനിരക്ക് വളരെ ഉയര്‍ന്ന രോഗമാണ്. എന്നാല്‍ മരണ നിരക്ക് കുറയ്ക്കുന്നതിനും, ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും കേരളത്തിന് കഴിയുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരാണ് മരിച്ചത്.