പശ്ചിമേഷ്യ കത്തുന്നു; ഖമേനിയെ ഇല്ലാതാക്കിയാൽ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

ടെഹ്റാൻ : ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നു. ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു.
ഇറാനിലെ ആസാദി സ്ക്വയറിലും ഇസ്രയേൽ ആക്രമണം നടത്തിയതായി വിവരങ്ങളുണ്ട്. ഇറാന്റെ യുദ്ധ വിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണ കേന്ദ്രം തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.
അതിനിടെ ഇറാൻ തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വടക്കൻ ഇസ്രയേലിൽ ഇറാൻ ഡ്രോൺ ആക്രണം നടത്തുന്നതായുള്ള വാർത്തകളാണ് വരുന്നത്. ടെൽ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഹൈഫ, ടെൽ അവീവ് നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതുവരെ 21 പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ പറയുന്നു.
ഇറാന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തി. ലൈവായി വാർത്ത വായിക്കുന്നതിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐആർഐബി ടെലിവിഷൻ സ്ഥാപനത്തിന്റെ ആസ്ഥാനത്തിനു നേർക്കാണ് മിസൈൽ ആക്രമണമുണ്ടായത്. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാലാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്നു ഇസ്രയേൽ പ്രതികരിച്ചു. ആക്രമണത്തിനു പിന്നാലെ ടെലിവിഷൻ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമെന്നു വിശേഷിപ്പിച്ച അവതാരക സഹർ ഇമാമി വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. നിരവധി ജീവനക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്നും ഇറാൻ ടെലിവിഷൻ വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിപ്പിക്കുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഏകധിപതിയെ എല്ലായിടത്തും ആക്രമിക്കും. ഇസ്രയേലിനെ യുഎസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരെയുള്ള ഇസ്രയേലിന്റെ സൈനിക നടപടികളേയും അദ്ദേഹം ന്യായീകരിച്ചു. സംഘർഷം വർധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു നെതന്യാഹു പറയുന്നു.
അതിനിടെ ഇറാൻ ചർച്ചയ്ക്കു തയ്യാറാകണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയ്യാറായില്ല. വെടി നിർത്തലിനു ഗൾഫ് കോർപറേഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതിയും അപലപിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്റാനു നേരെയുള്ള ആക്രമണം.
ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. നഗരത്തിലെ പ്രധാനപ്പെട്ട ഭരണ കേന്ദ്രങ്ങളെല്ലാം തങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങള്‍ അവിടെനിന്നു ഒഴിഞ്ഞുപോയാല്‍ പിന്നാലെ ആക്രമിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.