നിർമിത ബുദ്ധി; കൂട്ടപിരിച്ചുവിടൽ നടപടിയിലേക്ക് കടന്ന് മെറ്റ

വാഷിങ്ടൺ : ഫെയ്സ് ബുക്കിന്‍റേയും ഇൻസ്റ്റഗ്രാമിന്‍റേയും മാതൃ കമ്പനിയായ മെറ്റയുടെ കൂട്ടപിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ച് തുടങ്ങിയതായാണ് വിവരം. ഫെബ്രുവരി 11 മുതൽ 18 വരെയുള്ള കാലയളവിനുള്ളിൽ പിരിച്ചു വിടൽ നടപടികൾ പൂർത്തിയാക്കാനാണ് മെറ്റയുടെ നീക്കം. മെഷിൻ ലേണിങ് എൻജിനിയർമാരെ കൂടുതൽ പ്രവർത്തന സജ്ജമാക്കുന്നിതിന്‍റെ ഭാഗമായാണ് പിരിച്ചു വിടൽ നടപടിയിലേക്ക് മെറ്റ കടന്നത്.
ഇത് സംബന്ധിച്ച് കമ്പനി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിർമിത ബുദ്ധിയിലൂടെ പ്രവർത്തന മികവ് വർധിപ്പിക്കുകയാണ് കൂട്ടപിരിച്ചു വിടലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിശദീകരണം. പ്രകടനത്തിൽ പിന്നാക്കം നിൽക്കുന്ന 5 ശതമാനത്തോളം വരുന്ന ജീവനക്കാരെയാവും പിരിച്ചു വിടുക എന്നും റിപ്പോർട്ടുകളുണ്ട്. ഈ തീരുമാനത്തോടെ ഏകദേശം 3000 ത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുക.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളെ ഇത് ബാധിക്കുമെങ്കിലും പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.