ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലും യൂറോപ്പിലും വൻ പ്രതിഷേധം

വാഷിങ്ടൺ ഡിസി : ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും യൂറോപ്പിലും വൻ പ്രതിഷേധം. ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരെയെന്ന് ആരോപിച്ചുള്ള നോ കിങ്‌സ് റാലിയുടെ ഭാഗമായി ശനിയാഴ്ച വലിയ പ്രതിഷേധമാണ് അമേരിക്കയിലും യൂറോപ്പിലും ഉണ്ടായത്.
യുഎസ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും, ചെറുപട്ടണങ്ങളിലും ജനക്കൂട്ടം ഒത്തുകൂടി, ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലും വലിയ മാർച്ചുകൾ നടന്നു. മിനസോട്ടയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു.
ഏകദേശം 8.5 ദശലക്ഷം നിവാസികളുള്ള ന്യൂയോർക്ക് സിറ്റി മുതൽ 2024-ൽ ട്രംപിന് 66% വോട്ട് ലഭിച്ച കിഴക്കൻ ഇഡാഹോയിലെ 2,000-ൽ താഴെ ജനസംഖ്യയുള്ള ഡ്രിഗ്‌സിൽ വരെ ആളുകൾ റാലിയിൽ പങ്കെടുത്തുവെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. നോ കിങ്‌സ് റാലിയുടെ മൂന്നാംഘട്ടമായിരുന്നു ശനിയാഴ്ച ഉണ്ടായത്.
‘നോ കിംങ്‌സ്’ റാലികളുടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി ജൂണിൽ 5 10ലക്ഷത്തിലധികം ആളുകളും ഒക്ടോബറിൽ 70ലക്ഷം ആളുകളും പങ്കെടുത്തതായി സംഘാടകർ കണക്കാക്കുന്നു. ശനിയാഴ്ച 90ലക്ഷം പേർ പങ്കെടുത്തതായാണ് സംഘാടകർ അവകാശപ്പെടുന്നത്.
പ്രതിഷേധങ്ങൾ പൊതുവെ സമാധാനപരമായിരുന്നു, എന്നാൽ ചിലയിടങ്ങളിൽ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ട്രംപിന് നമ്മളെ ഒരു സ്വേച്ഛാധിപതിയെപ്പോലെ ഭരിക്കണമെന്നുണ്ട്. എന്നാൽ ഇത് അമേരിക്കയാണ്, അധികാരം ജനങ്ങൾക്കുള്ളതാണ്, അല്ലാതെ രാജാക്കന്മാർക്കോ അവരുടെ കോടീശ്വര സുഹൃത്തുക്കൾക്കോ അല്ല’ സംഘാടകർ പറഞ്ഞു.
എന്നാൽ പ്രതിഷേധത്തിന് യഥാർത്ഥ പൊതുജന പിന്തുണയില്ലെന്നും ഇത് ഇടതുപക്ഷ ഫണ്ടിങ് ശൃംഖലയുടെ ഉത്പന്നമാണെന്നും വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. ട്രംപിനെതിരായ പ്രതിഷേധം യൂറോപ്പിന്റെ വിവധ നഗരങ്ങളിലും ഉണ്ടായി. ലണ്ടൻ,പാരീസ്, റോം തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ നടന്നത്.



