ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻതീപിടുത്തം: 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബാഗ്ദാദ് : ഇറാഖിലെ ഷോപ്പിംഗ് മാളിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാഖിലെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും (ഐഎൻഎ) പ്രാദേശിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് മരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്.
തലസ്ഥാനമായ ബാഗ്ദാദിന് തെക്ക് ഭാഗത്തുള്ള വാസിത് പ്രവിശ്യയിലെ അൽ-കുട്ട് നഗരത്തിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഈ സംഭവത്തിന് നേരിട്ടോ അല്ലാതെയോ ഉത്തരവാദികളായവരോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്ന് നിരപരാധികളായ ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങൾ ഉറപ്പ് നൽകുന്നു. അട്ടിമറിയടക്കമുള്ള സംശയാസ്പദമായ സാഹചര്യങ്ങളുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ 48 മണിക്കൂറിനുള്ളിൽ ഞങ്ങൾ പൊതുജനങ്ങളെ അറിയിക്കും,’ വാസിത് പ്രവ്യശ്യയിലെ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.