ദേശീയം

ക്രമക്കേട് : ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി, അന്വേഷണം സിബിഐക്ക്

ന്യൂഡൽഹി : ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ക്രമക്കേടുകൾ നടന്നതായ സംശയം ഉയർന്നതോടെയാണ്  പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നെറ്റ് എക്സാം  റദ്ദാക്കാൻ തീരുമാനിച്ചത്. യുജിസി നെറ്റ് രാജ്യത്തെ 317 നഗരങ്ങളിലെ 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11,21,225 ഉദ്യോഗാർത്ഥികൾക്കായാണ് പരീക്ഷ നടത്തിയത്.

“പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കുന്നതിന്, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും. അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേ സമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ.) കൈമാറുന്നു.” വിദ്യാഭ്യാസ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും/സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിക്കുന്നു.

യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷന് (യുജിസി) ചില നിർദേശങ്ങൾ ലഭിച്ചതായി എൻടിഎ പറഞ്ഞു, ഇത് പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്നാണ് ഈ നിർദേശങ്ങൾ ലഭിച്ചിട്ടുള്ളത്.ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർ കൂടാതെ/അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തസ്തികയിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനാണ് യുജിസി- നെറ്റ് നടത്തുന്നത്.

അതേ സമയം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബിജെപി സർക്കാരിൻ്റെ അഴിമതി യുവാക്കൾക്കളെയും മാരകമായി ബാധിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. “നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ ഇപ്പോൾ ജൂൺ 18ന് നടന്ന നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കി. ഈ പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെടുമോ? ഈ മോശം സംവിധാനത്തിൻ്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ? എന്നും അവർ എക്സിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button