സ്പോർട്സ്

രണ്ടാം ടി20 : ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി

ലണ്ടന്‍ : രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ വീഴ്്ത്തി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കി 7 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്താണ് വിജയം പിടിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍. അവസാന പോരാട്ടം ഇതോടെ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.

ലിയാം ലിവിങ്‌സ്റ്റന്റെ ഓള്‍ റൗണ്ട് മികവാണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്. താരത്തിന്റെ വെടിക്കെട്ട് താരതമ്യേന ശക്തമായ സ്‌കോര്‍ ചെയ്‌സ് ചെയ്യാന്‍ ഇംഗ്ലണ്ടിനെ കാര്യമായി തന്നെ സഹായിച്ചു.

47 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം ലിവിങ്‌സ്റ്റന്‍ 87 റണ്‍സ് അടിച്ചെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ഫില്‍ സാള്‍ട്ട് (23 പന്തില്‍ 39), ജേക്കബ് ബേതേല്‍ (24 പന്തില്‍ 44) എന്നിവരും മികവോടെ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് 19 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. സാള്‍ട്ട് 3 സിക്‌സും 2 ഫോറും ജേക്കബ് 3 സിക്‌സും 5 ഫോറും തൂക്കി.

ഓസ്‌ട്രേലിയക്കായി മാത്യു ഷോട്ട് 3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനു നഷ്ടമായ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സീന്‍ അബോട്ടും നേടി.

നേരത്തെ ജാക് ഫ്രേസര്‍ മക്ഗുര്‍കിന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനു തുണയായത്. താരം 31 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സെടുത്തു.

മിന്നും ഫോമിലുള്ള ഓപ്പണറും താത്കാലിക നായകനുമായ ട്രാവിസ് ഹെഡ്ഡ് 14 പന്തില്‍ 31 റണ്‍സെടുത്ത് മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. താരം 2 സിക്‌സും 4 ഫോറും തൂക്കി. സഹ ഓപ്പണര്‍ മാത്യു ഷോട്ടും (28) തിളങ്ങി.

വാലറ്റത്ത് ആരോണ്‍ ഹാര്‍ഡി 9 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു. കാമറോണ്‍ ഗ്രീനും 13 റണ്‍സുമായി ക്രീസില്‍ നിന്നു.

3 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകളെടുത്താണ് ലിവിങ്‌സ്റ്റന്‍ ആദ്യം ഓസീസിനെ കുരുക്കിയത്. പിന്നാലെയാണ് താരം ബാറ്റിങിലും കളം വാണത്. ബ്രിഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button