ദേശീയം

ലാല്‍ സലാം ഡിയര്‍ കോമ്രേഡ്, യെച്ചൂരിയ്ക്ക് ജെഎന്‍യുവിന്റെ യാത്രാമൊഴി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കള്‍. തുടര്‍ന്ന് ജെഎന്‍യുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നേതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് അതി വൈകാരികമായ യാത്രയപ്പാണ് യെഎന്‍യുവില്‍ നല്‍കിയത്. ഇരുപതു മിനിറ്റോളം ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷം അല്‍പ്പ സമയത്തിനകം ഭൗതിക ശരീരം സ്വവസതിയായ വസന്ത് കുഞ്ജിലെ വീട്ടിലേയ്ക്ക് കൊണ്ടുവരും. രാത്രി മുഴുവന്‍ വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

നാളെ പകല്‍ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലാണ് പൊതുദര്‍ശനം. എകെജി ഭവനില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button