കേരളം

ദൃഢപ്രതിജ്ഞ ചെയ്ത് കെ രാധാകൃഷ്ണൻ, ഭരണഘടന ഉയർത്തിക്കാട്ടി കേരളത്തിലെ കോൺഗ്രസ് എംപിമാർ

ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കം. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന് മുമ്പാക അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ പകർപ്പ് ഉയർത്തികാട്ടിയാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. ഭരണഘടനയുടെ ചെറുകോപ്പികൾ ഉയർത്തിയായിരുന്നു കോൺഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് അംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കർ പാനലിൽ ഉള്ളവരും കേന്ദ്രക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും പിന്നാലെ ചുമതലയെറ്റു. സത്യപ്രതിജ്ഞയ്ക്ക് എത്തിയ ഇൻഡ്യാ സഖ്യം എംപിമാർ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് വ്യക്തമാക്കി. സ്വന്തം ലോക്സഭമന്ദിരത്തിലെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങാണെന്ന് ഓർമിപ്പിച്ചു പുതിയ എംപിമാരെ മോദി സ്വാഗതം ചെയ്തു

കേരളത്തിൽ നിന്നുള്ള എംപിമാർ വൈകുന്നേരത്തോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്മോഹൻ ഉണ്ണിത്താനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ളീഷിലായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ സത്യപ്രതിജ്ഞ. കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. എറണാകുളത്ത് നിന്നുള്ള ഹൈബി ഈഡൻ എംപി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ലോക്‌സഭാ സമ്മേളനത്തിന് തുടക്കം. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടർന്നായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങളുടെ ബഹളം തുടങ്ങി.

പ്രോടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറായില്ല. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ ‘നീറ്റ്, നീറ്റ്’ എന്ന് ഉറക്കെ വിളിച്ച് പ്രതിപക്ഷം ബഹളംവെച്ചു. കേരളത്തില്‍ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. വിദേശ യാത്രയിലായ ശശി തരൂർ അടുത്ത ദിവസമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തിൽ നിന്നും വിജയിച്ച ഏക ബിജെപി അംഗമായ സുരേഷ് ഗോപി ‘കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു പറഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button