ജയിലുകൾ നിറഞ്ഞു; ഇംഗ്ലണ്ടിലും വെയിൽസിലും ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കും : ജസ്റ്റിസ് സെക്രട്ടറി

ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. പുതിയ നയം അനുസരിച്ച്, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഒന്ന് മുതൽ നാല് വർഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതൽ ജയിൽ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി 4.7 ബില്യൺ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറയുന്നു.
അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അഞ്ച് മാസത്തിനുള്ളിൽ സർക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാൻ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അടിയന്തര മോചനങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ജയിൽ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഏകദേശം 1,400 ജയിൽ സ്ഥലങ്ങളിലെ പ്രതികളെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം പരോൾ ബോർഡ് അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതിൽ, അപകടസാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.
ഈ വർഷം മൂന്ന് പുതിയ ജയിലുകളുടെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിന് ഇത് ഒരു പരിഹാരം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ലെങ്കിൽ പുരുഷ കുറ്റവാളികൾക്കുള്ള ജയിലുകൾ നവംബർ മാസത്തോടെ പൂർണ്ണ ശേഷിയിലെത്തും. എന്നിരുന്നാലും പുതിയ മാറ്റങ്ങൾ വരും ആഴ്ചകളിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 മുതൽ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിക്കുന്ന 4.7 ബില്യൺ പൗണ്ട് മൂലധന നിക്ഷേപം ഉപയോഗിച്ച് പുതിയ ജയിൽ നിർമ്മാണ സംരംഭം യുകെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി, ലെസ്റ്റർഷെയറിലെ എച്ച്എംപി ഗാർട്രിക്ക് സമീപം ഒരു പുതിയ ജയിലിൻെറ നിർമാണം ഈ വർഷം അവസാനം ആരംഭിക്കും. നിലവിൽ 89,442 എന്ന ഉപയോഗയോഗ്യമായ ശേഷിയുള്ള ജയിലിലെ ജനസംഖ്യ 88,087 ആണ്.