കേരളം

ജിദ്ദ-കരിപ്പൂർ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻറെ രണ്ടു ടയറുകള്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു

ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കരിപ്പൂരില്‍ എത്തേണ്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. യാത്രാമധ്യേ യന്ത്രത്തകരാര്‍ പൈലറ്റ് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വിഭാഗം വിമാനത്താവളത്തില്‍ എത്തി.

ലാന്‍ഡിങ് ഗിയറിന്റെ തകരാറും രണ്ടു ടയറുകള്‍ പൊട്ടിയതുമാണ് സാങ്കേതികത്തകരാറിന് കാരണമെന്നാണ് പ്രാഥമിക വിവരം. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. പൈലറ്റ് യഥാസമയം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍അപകടം ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button