ഇറാനുമായിയുള്ള ചര്‍ച്ചകൾ യുഎസ് സംഘത്തെ ജെ ഡി വാന്‍സ് നയിക്കും; ആദ്യ കൂടിക്കാഴ്ച ശനിയാഴ്ച

വാഷിങ്ടണ്‍ ഡിസി : ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സംഘത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് യുഎസ് സംഘത്തെ നയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് അറിയിച്ചു. ഈ വാരാന്ത്യത്തില്‍ പാകിസ്ഥാനില്‍ വെച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക.
ട്രംപിന്റെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൻസിനൊപ്പം സ്പെഷൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയർ അഡ്വൈസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടാകുമെന്ന് കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ചർച്ചകളുടെ ആദ്യഘട്ടം ശനിയാഴ്ച രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
തുടക്കം മുതൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഈ വിഷയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റിന്റെ വിശ്വസ്തനാണ്, അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. എല്ലാ ചർച്ചകളിലും അദ്ദേഹം ഭാഗമായിരുന്നു. പാകിസ്ഥാനിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകും. കൂടിക്കാഴ്ചകളെ യുഎസ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.’’ – കരോലിൻ ലീവിറ്റ് പറഞ്ഞു.
വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാൻ തങ്ങളുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കം നടത്തണമെന്ന് ജെ ഡി വാൻസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യുദ്ധം പുനരാരംഭിക്കാനുള്ള വഴികൾ പ്രസിഡന്റ് ട്രംപിന്റെ പക്കലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തലാണ് പ്രഖ്യാപിച്ചത്. പാകിസ്ഥാൻ, തുർക്കി അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമത്തെത്തുടർന്നാണ് വെടിനിർത്തൽ യാഥാർത്ഥ്യമായത്.



