അന്തർദേശീയം

അയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി എത്തുന്നവരെയെല്ലാം വകവരുത്തും : ഇസ്രയേല്‍

ജറുസലേം : യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി എത്തുന്നവരെയെല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍. ഇറാന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സ് ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ ഭീഷണി.

പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി അംഗങ്ങളെയും തങ്ങള്‍ വേട്ടയാടുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പേര്‍ഷ്യന്‍ ഭാഷയില്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍റെ ഭരണഘടന അനുസരിച്ച് 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്. നേരത്തെ, കൊല്ലപ്പെട്ട അലി ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയിയെ പിന്‍ഗാമിയായ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, യുദ്ധ ഭീതി നിലനില്‍ക്കുന്നതിനാല്‍ പിന്‍ഗാമിയുടെ പേര് പുരോഹിത സമിതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഏറ്റവും അനുയോജ്യനായ ഒരാളെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും സമിതിയുടെ ഏകകണ്ഠമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും പുരോഹിത സമിതി അംഗമായ അയത്തെുള്ള മൊഹ്സിന്‍ ഹൈദരി അലെകാസിര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button