വടക്കൻ ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ

ഗസ്സ സിറ്റി : വടക്കൻ ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്. നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോഗികളേയും ജീവനക്കാരെയും അടിയന്തരമായി സ്ഥലം മാറ്റാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഇസ്രായേൽ നിർദേശം നൽകി.
ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി.
ആശുപത്രിയുടെ കണക്കനുസരിച്ച്, 97 ആളുകളാണ് ആശുപത്രിയിലുളളത്. ഇതിൽ 13 പേർ രോഗികളോ പരിക്കേറ്റവരോ ആണ്. ബാക്കി 84 പേർ മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും.
ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ ഈ നടപടി നിരവധി ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.
ആശുപത്രിയെ പ്രവർത്തന രഹിതമാക്കിയ ഇസ്രായേൽ നടപടിയെ ഗസ്സ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി പ്രദേശത്തെ ആരോഗ്യ മേഖലക്കെതിരായ ലംഘനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും തുടർച്ചയാണെന്നും അവർ കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ഉറപ്പുനൽകുന്നതുപോലെ, ഗസ്സ മുനമ്പിലെ ആരോഗ്യ സംവിധാനത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന പ്രവർത്തകർ അൽ-ഔദ ആശുപത്രിയിലെത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽ-ഷിഫയിലേക്ക് മാറ്റുകയും സമീപകാല ആക്രമണങ്ങളുടെ പരിണിതഫലമായുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒമ്പത് രോഗകൾ ഉൾപ്പടെ 57 പേരെ അൽ അൗദ ആശുപത്രിയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്‍. അതേസമയം, ബാക്കിയുള്ളവർ ആശുപത്രിൽ തന്നെ തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ കാരണം ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസാതാവനയിൽ പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ ഗസ്സയിലുടനീളമുള്ള ആശുപത്രികൾ ഉപരോധിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി 1,400-ലധികം മെഡിക്കൽ ജീവനക്കാരും, രോഗികളും, അഭയം തേടിയെത്തിയവരുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 70 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.