അന്തർദേശീയം

ദുബായ് നഗരമധ്യത്തിൽ ഇറാൻ ഡ്രോൺ ആക്രമണം

ദുബായ് : ഇറാൻ-ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയെ വരിഞ്ഞുമുറുക്കുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ഹബ്ബായ ദുബായ് നഗരമധ്യത്തിൽ വെള്ളിയാഴ്ച ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായി.

നഗരത്തിലെ കെട്ടിടങ്ങളിൽ സ്ഫോടനങ്ങൾക്ക് പിന്നാലെ ബിസിനസ് ഡിസ്ട്രിക്റ്റിന് മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമാണ്. ബുർജ് ഖലീഫയ്ക്ക് സമീപമുള്ള സെൻട്രൽ ദുബായ് മേഖലയിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.

കെട്ടിടങ്ങൾ കുലുങ്ങിയതായും തുടർച്ചയായ രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ സൈറൺ മുഴക്കി സുരക്ഷാ വാഹനങ്ങൾ പാഞ്ഞു.

അതേസമയം, ശത്രു രാജ്യങ്ങളുടെ ആക്രമണം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പ്രതിരോധത്തിനിടെ മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങൾ നഗരമധ്യത്തിലെ കെട്ടിടത്തിന് മുകളിൽ വീണതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് തുടങ്ങിയ ഇറാൻ-ഇസ്രയേൽ സംഘർഷം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും ദുബായ് വിമാനത്താവളത്തിനും തുറമുഖത്തിനും നേരെ ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വിദേശി സമൂഹവും കടുത്ത ആശങ്കയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button