ബോംബ് പതിച്ചത് ഫോർദോ പ്ലാന്റിന്റെ കവാടത്തിൽ; സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി : ഇറാൻ

തെഹ്റാന്‍ : അമേരിക്കയുടെ ആണവകേന്ദ്രങ്ങളിലെ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഇറാന്‍. ഫോർദോ ആണവ നിലയത്തിന്‍റെ ഒരു ഭാഗത്തിന് നാശനഷ്ടമുണ്ടായെന്ന് ഇറാന്‍ അറിയിച്ചു. ബോംബ് പതിച്ചത് ഫോർദോ പ്ലാന്റിന്റെ കവാടത്തിലെന്നും റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരെന്നും ഇറാന്‍ അറിയിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് ഇറാൻ മാറ്റിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു
ആറ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇറാന്‍ ആണവകേന്ദ്രങ്ങളിലെ ആക്രമണം നടത്തിയത്.ഫോർദോയുടെ കവാടത്തിൽ ഒന്നിന് പിറകെ ഒന്നായി ഇട്ടുവെന്നും നതാൻസിലും ഇസ്ഫഹാനിലും ഉപയോഗിച്ചത് 30 തൊമാഹ്വാക് മിസൈലുകളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കൻ മുങ്ങിക്കപ്പലുകൾ ഈ ആക്രമണത്തിന് ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് അപ്രതീക്ഷിതമായാണ് ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തെത്തി.അമേരിക്ക ഫലം അനുഭവിക്കുന്ന് മുൻ വീഡിയോ റീഷെയർ ചെയ്ത് ഖാംനഈ പ്രതികരിച്ചു. ഞങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഖാംനഈ പങ്കുവെച്ചിരുന്നു.ആ വീഡിയോയാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ അദ്ദേഹം റീ ഷെയര്‍ ചെയ്തത്. ഇറാൻ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖാംനഈയുടെ വീഡിയോയിൽ പറയുന്നു.