അന്തർദേശീയം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം : യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍

ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം നല്‍കുക. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നല്‍കുക എന്നിവയാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

പശ്ചിമേഷ്യയില്‍ മേഖലയിലുടനീളം സംഘര്‍ഷം കടുക്കുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. ടെഹ്‌റാനിലും ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കന്‍ ലബനനിലും ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണ തുറമുഖങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് മുന്നിലുള്ള വിഷയങ്ങള്‍ റഷ്യ, പാകിസ്ഥാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നേതാക്കളുമായി സംസാരിച്ചപ്പോള്‍ അറിയിച്ചിരുന്നു. സയണിസ്റ്റ് ഭരണകൂടവും യുഎസും ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, ഭാവിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ച അന്താരാഷ്ട്ര ഗ്യാരണ്ടികള്‍ നല്‍കുക എന്നിവയാണ്. എന്ന് ഇറാന്‍ പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ, ഇറാനുമായുള്ള യുദ്ധം ‘ഉടന്‍’ അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.അമേരിക്കന്‍ സൈന്യത്തിന് ബോംബിടാന്‍ ‘പ്രായോഗികമായി ഒന്നും ഇറാനില്‍ ബാക്കിയില്ലെന്ന് ബുധനാഴ്ച ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടു. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ യുദ്ധം നിര്‍ത്താനുള്ള തീരുമാനം എടുക്കാമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിധികള്‍ ഇല്ലെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ ക്യാറ്റ്‌സിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button