അന്തർദേശീയം

വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യ മതില്‍ തീര്‍ക്കണം; യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍

ടെഹ്‌റാന്‍ : ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍. മണിക്കൂറുകള്‍ക്കകം ഹോര്‍മുസ് കടലിടുക്ക് വഴി പൂര്‍ണ്ണമായ ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

അതിനിടെ അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അദ്ദേഹം വിശുദ്ധ നഗരമായ ഖ്വാമില്‍ ചികിത്സയിലാണെന്നാണ് വിവരം.56 കാരനായ മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്നും ബോധരഹിതനായി തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ രഹസ്യ കേന്ദ്രം വെളിപ്പെടുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ഖ്വാം നഗരത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഷിയാ മുസ്ലിംകളുടെ പ്രധാന മതകേന്ദ്രമായാണ് ഈ നഗരം അറിയപ്പെടുന്നത്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് മുജ്തബയ്ക്ക് പരിക്കേറ്റത്. എന്നാല്‍ മുജ്തബ അബോധാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ ഇറാന്റെ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ ഇസ്രയേല്‍ സൈന്യം ഇറാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയ്ക്ക് നേരെ ഇറാന്‍ ഏഴ് ബാലസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ ഭയന്ന് സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള പാലം സൗദി അധികൃതര്‍ താല്‍ക്കാലികമായി അടച്ചു. അതിനിടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ (പാലങ്ങള്‍, വൈദ്യുതി നിലയങ്ങള്‍) ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റമാകുമെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button