മതവിദ്വേഷ കുറ്റകൃത്യം : ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്

വാഷിങ്ടൺ ഡിസി : വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്. വടക്കന്‍ ടെക്‌സാസില്‍ താമസിക്കുന്ന ഭൂഷണ്‍ അതാലെ എന്ന 49 വയസുകാരനെതിരെയാണ് നടപടി. ഇയാൾ സിഖ്, മുസ്‌ലിം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ.
സിഖ്, മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും തല മുണ്ഡനം ചെയ്യുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരാണ് ഇയാള്‍ക്കെതിരെ പരാതിപ്പെട്ടത്.
2021 മുതല്‍ നിരവധി വിദ്വേഷ മെസേജുകളും ഭീഷണി സന്ദേശങ്ങളുമാണ് ഇയാള്‍ സിഖ്, മുസ്‌ലിം മതവിശ്വാസികള്‍ക്ക് നേരെ അയച്ചത്. ഭീഷണിക്കൊപ്പം മതവിശ്വാസികള്‍ക്കെതിരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു. മുസ്‌ലിംകള്‍ ഇന്ത്യയെ നശിപ്പിച്ചതിനാലാണ് തനിക്ക് അവരോടെല്ലാം വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വിദ്വേഷ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഹര്‍മീത് കെ ഡിലോണ്‍ വ്യക്തമാക്കി.