യുകെയിൽ അനധികൃത കുടിയേറ്റക്കാർക്ക് പിആർ ലഭിക്കാൻ ഇനി ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും

ലണ്ടൻ : യു.കെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഇനി 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പ്രഖ്യാപിക്കും.
ചെറു ബോട്ടുകളിൽ വരെ രാജ്യത്തേക്ക് കടന്നുകൂടി അഭയാർഥിത്വം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറക്കുന്നതിന് വേണ്ടിയാണ് ഭരണകൂടത്തിന്റെ നടപടി. പുതുക്കിയ നയപ്രകാരം താൽക്കാലികമായി മാത്രമേ ഇത്തരം കുടിയേറ്റക്കാർക്ക് അഭയാർഥിത്വം നൽകൂ. ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം.
നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ 5 വർഷം കാത്തിരിക്കണം. ഇത് രണ്ടര വർഷമായി കുറച്ചിട്ടുണ്ട്. അതേ സമയം പെർമനന്റ് റസിഡൻസിക്കുള്ള അനുമതി ലഭിക്കാൻ 20 വർഷം കാത്തിരിക്കണം. അഭയാർഥി നയങ്ങൾ കർക്കശമാക്കിയ ഡെൻമാർക്കിന്റെ നടപടിയുടെ പ്രതിഫലനമായാണ് യു.കെയുടെ പ്രഖ്യാപനത്തെ കാണുന്നത്.
യു.കെയുടെ പുതുക്കിയ അഭയാർഥി നയത്തിനെതിരെ വിവിധിടങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ശിക്ഷാ നടപടിക്ക് സമാനമാണ് നയമെന്ന് അഭയാർഥി വക്താക്കൾ പറഞ്ഞു.



