ആഗോള എഐ ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡൽഹി : വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ എഐ ആഗോള ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചക്കോടി. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും എഐ ഉച്ചകോടിക്ക് വേദിയാകുന്നത്.
എഐ മേഖലയിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണ് ഉച്ചകോടിയുടെ പ്രാഥമിക ലക്ഷ്യം. കൃഷി, ഭരണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉല്‍പ്പാദനം തുടങ്ങിയ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ എഐ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതും ഉച്ചകോടിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്.
ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ആഗോള എഐ ഉച്ചകോടിക്ക് കൂടിയാണ് ഇന്ത്യ വേദിയാകുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡൻ്റ് ലുല ഡസിൽവ തുടങ്ങി 20 ഓളം രാജ്യതലവന്മാരും ഗൂഗിൾ – ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്മിത്ത് തുടങ്ങി 100ലധികം കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ച വരെയാണ് ഉച്ചകോടി. ഉച്ചകോടിയുടെ ഭാഗമായി തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.



