അന്തർദേശീയം

ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമത്

ദുബായ് : ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി ജിസിസി രാജ്യമായ കുവൈത്തിന്റേതാണ്. കുവൈത്ത് ദിനാര്‍ ആണ് ആ രാജ്യത്തിന്റെ കറന്‍സി. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. എന്നാല്‍ അമേരിക്കന്‍ ഡോളര്‍ ഏറ്റവും മൂല്യമുള്ള കറന്‍സികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ വരുന്നില്ല എന്നതും ശ്രദ്ധേയം.

മൂല്യമുള്ള കറന്‍സിയെ നിശ്ചയിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അറിയാമോ. വ്യാപാരം നടക്കുന്നത് മാത്രമാണ് പരിഗണിക്കുന്ന ഘടകമെങ്കില്‍ അമേരിക്കന്‍ ഡോളര്‍ ആകുമായിരുന്നു പട്ടികയില്‍ ആദ്യ സ്ഥാനത്ത്. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളാണ്.

180 കറന്‍സികളാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കറന്‍സിയുടെ ശക്തി കണക്കാക്കുന്നതില്‍ പ്രധാന ഘടകം കറന്‍സിയുടെ വാങ്ങല്‍ ശേഷിയാണ്. വിദേശ കറന്‍സി വിപണിയില്‍ കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്ന കറന്‍സിക്ക് മൂല്യം കൂടും. ഓരോ രാജ്യത്തിന്റെയും പണപ്പെരുപ്പം, സാമ്പത്തിക ഭദ്രത, കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന നയങ്ങള്‍, രാജ്യത്തിന്റെ സുസ്ഥിരത എന്നിവയെല്ലാമാണ് കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നത്.

ഫോബ്‌സ് ഈ വര്‍ഷം പുറത്തിറക്കിയ മൂല്യമുള്ള കറന്‍സികളുടെ പട്ടികയില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്നത് കുവൈത്ത് ദിനാര്‍ ആണ്. നികുതി രഹിത സംവിധാനവും സുസ്ഥിരതയുമാണ് കുവൈത്ത് ദിനാറിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. 1960ല്‍ പുറത്തിറക്കിയ കറന്‍സിക്ക് കറന്‍സി വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എണ്ണയെ ആശ്രയിച്ചാണ് കുവൈത്തിന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്.

ഗള്‍ഫിലെ ദ്വീപ് രാജ്യമായ ബഹ്‌റൈന്റെ കറന്‍സിയായ ബഹ്‌റൈന്‍ ദിനാര്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1965ലാണ് ഈ കറന്‍സി നിലവില്‍ വന്നത്. മൂന്നാം സ്ഥാനത്ത് ഒമാന്‍ റിയാല്‍ ആണ്. എണ്ണ വിപണിയെ ആശ്രയിച്ചാണ് പട്ടികയിലെ ആദ്യ മൂന്ന് രാജ്യങ്ങളും നിലനില്‍ക്കുന്നത് എന്ന കാര്യം എടുത്തു പറയണം. സുസ്ഥിരമായ വിനിമയ നിരക്ക് നിലനിര്‍ത്താന്‍ ബഹ്‌റൈന്റെയും ഒമാന്റെയും കറന്‍സികള്‍ക്ക് സാധിക്കുന്നുണ്ട്.

നാലാം സ്ഥാനത്ത് ജോര്‍ദാന്‍ ദിനാര്‍ ആണ്. പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാന്റെ ആദ്യ കറന്‍സി പലസ്തീന്‍ പൗണ്ട് ആയിരുന്നു. 1950ലാണ് ജോര്‍ദാന്‍ ദിനാര്‍ പുറത്തിറക്കിയത്. അച്ചടക്കമുള്ളതും വൈവിധ്യം നിറഞ്ഞതുമായ സമ്പദ് വ്യവസ്ഥയാണ് ജോര്‍ദാന്റേത്. ജിബ്രാള്‍ട്ടറിന്റെ കറന്‍സിയായ ജിബ്രാള്‍ട്ടര്‍ പൗണ്ട് ആണ് അഞ്ചാം സ്ഥാനത്തുള്ളത്. ടൂറിസവും ഇ-ഗെയിമിങുമാണ് ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുമായി ചേര്‍ന്ന് പോകുന്ന അവരുടെ ഭരണപ്രദേശം കൂടിയാണിത്.

ബ്രിട്ടന്റെ കറന്‍സിയായ ബ്രിട്ടീഷ് പൗണ്ട് ആണ് ആറാം സ്ഥാനത്ത്. ആഗോള ധനകാര്യ മേഖലയില്‍ നിര്‍ണായക സാന്നിധ്യമായി നൂറ്റാണ്ടുകളായി തുടരുന്ന കറന്‍സി കൂടിയാണ് പൗണ്ട്. സയ്മാന്‍ ദ്വീപിന്റെ കറന്‍സിയായ സയ്മാന്‍ ദ്വീപ് ഡോളര്‍ ആണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. അമേരിക്കന്‍ ഡോളറുമായി ഒത്തുനോക്കിയാണ് ഈ കറന്‍സിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നത്.

യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്‌സര്‍ലാന്റിന്റെ കറന്‍സിയായ സ്വിസ് ഫ്രാങ്ക് ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്. 1850ലാണ് ഈ കറന്‍സി പുറത്തിറക്കിയത്. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനിയായ സ്വിറ്റ്‌സര്‍ലാന്റിന് ഇളക്കം തട്ടാത്ത സമ്പദ് വ്യവസ്ഥയാണുള്ളത്.

19 യൂറോപ്യന്‍ രാജ്യങ്ങളുടെ കറന്‍സിയായ യൂറോ ആണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. ലോകത്ത് ഡോളര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇടപാട് നടക്കുന്ന കറന്‍സി കൂടിയാണിത്. അമേരിക്കന്‍ ഡോളര്‍ ആണ് പത്താം സ്ഥാനത്തുള്ളത്. 1792ലാണ് ഡോളര്‍ പുറത്തിറക്കിയത്. ആഗോള സാമ്പത്തിക-വ്യാപാര മേഖലയില്‍ ഡോളറിനുള്ള പ്രാധാന്യമാണ് ഈ കറന്‍സിയെ മൂല്യമുള്ളതാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button