ചൂഷണം തുടർന്നാൽ ഫുഡ് ഡെലിവറി കമ്പനികൾക്ക് നിയമനവിലക്ക് ഏർപ്പെടുത്തുമെന്ന് മാൾട്ട തൊഴിൽ മന്ത്രി
സമരത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ജോബ് പ്ലസ് അന്വേഷണം നടത്തുമെന്നും തൊഴിൽമന്ത്രി

ചൂഷണം തുടര്‍ന്നാല്‍ ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ബൈറോണ്‍ കാമില്ലേരി. വ്യാവസായിക, തൊഴില്‍ ബന്ധങ്ങളുടെ വകുപ്പായ ജോബ്സ്പ്ലസും സമരത്തില്‍ പങ്കെടുത്ത നിരവധി ഫുഡ് കൊറിയര്‍മാരും തമ്മില്‍ നടന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കാമില്ലേരി. ഈ സമരത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ജോബ് പ്ലസ് അന്വേഷണം നടത്തുമെന്നും തൊഴിൽമന്ത്രി പറഞ്ഞു.
ഫുഡ് കൊറിയര്‍ മേഖലയില്‍ വ്യാപക തൊഴില്‍ ചൂഷണം നടക്കുന്നതായും അവരുടെ വാരാന്ത്യ ഡെലിവറി നിരക്ക് വെട്ടിക്കുറച്ചതായും ചൂണ്ടിക്കാട്ടി ബോള്‍ട്ട് ഫുഡ് കൊറിയര്‍മാര്‍ സമരം നടത്തിയിരുന്നു. ”ഞങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നു, തൊഴിലാളിയോ തൊഴിലുടമയോ ആരായാലും അവരെ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.ബോള്‍ട്ട് ഫുഡ്, വോള്‍ട്ട് തുടങ്ങിയ ഡെലിവറി പ്ലാറ്റ്ഫോമുകളുമായി സേവന വിതരണ ഇടപാടുകള്‍ നടത്തുന്ന ഫ്‌ലീറ്റ് ഓപ്പറേറ്റിംഗ് കമ്പനികളാണ് സാധാരണയായി മൂന്നാം രാജ്യക്കാരായ ഫുഡ് കൊറിയര്‍മാരെ നിയമിക്കുന്നത്. ഈ പ്ലാറ്റ്ഫോമുകള്‍ കൊറിയര്‍ സേവനങ്ങള്‍ക്കായി ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നു, ഓപ്പറേറ്റര്‍മാര്‍ കൊറിയറുകള്‍ക്ക് പണം നല്‍കുന്നു. എന്നാല്‍, കടലാസില്‍ അവര്‍ക്ക് വരുമാനം ഉറപ്പുനല്‍കി ഡെലിവറി നിരക്കുകള്‍ വെട്ടിക്കുറയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കമ്പനി ചെയ്യുന്നതെന്നാണ് കൊറിയര്‍മാര്‍ പറയുന്നത്.