അന്തർദേശീയം

മെക്സിക്കോയിൽ ലഹരി സംഘം തട്ടിക്കൊണ്ടുപോയ 5 ഗായകർ കൊല്ലപ്പെട്ടു; ഗൾഫ് കാർട്ടലിലെ 9 അംഗങ്ങൾ അറസ്റ്റിൽ

മെക്സിക്കോ സിറ്റി : മെക്സിക്കൻ നഗരമായ റെയ്നോസയിൽ നിന്ന് കാണാതായ അഞ്ച് ഗായകർ അമേരിക്കൻ അതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ. മയക്കുമരുന്ന സംഘത്തിലുള്ളവർ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് മെക്സിക്കൻ പൊലീസുള്ളത്. സംഭവത്തിൽ കുപ്രസിദ്ധമായ ഗൾഫ് കാർട്ടലിലെ 9 അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ടാമാലിപാസ് അറ്റോണി ജനറൽ ഇർവിംഗ് ബാരിയോസ് മോജിക വിശദമാക്കിയിട്ടുള്ളത്.

മെയ് 25ന് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോകും വഴിയാണ് ഗ്രൂപോ ഫ്യുജിറ്റിവോ എന്ന പേരിൽ അറിയപ്പെടുന്ന ഗായക സംഘത്തെ തട്ടിക്കൊണ്ട് പോയത്. പിന്നാലെതന്നെ ഇവരെ വിട്ടയ്ക്കാൻ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് ഫോൺവിളികൾ ലഭിച്ചിരുന്നു. പൊലീസ് സംഭത്തിൽ ഗായകർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതിന് ഇടയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 20നും 40നും ഇടയിൽ പ്രായമുള്ള ഗായകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. പ്രാദേശികമായ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഈ സംഘം.

അറസ്റ്റിലായവരിൽ നിന്ന് തോക്കും മറ്റായുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക മെക്സിക്കൻ സംഗീതമായിരുന്നു ഗ്രൂപോ ഫ്യുജിറ്റിവോയുടെ ഹൈലൈറ്റ്. ലഹരിമരുന്ന സംഘങ്ങളുടെ നായകരുടെ വാഴ്ത്തുപാട്ടുകൾ അടക്കമുള്ള ഉൾപ്പെടുന്നവയാണ് മെക്സിക്കൻ പ്രാദേശിക സംഗീതം. എന്നാൽ ഗായകരെ കൊലപ്പെടുത്താനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

നേരത്തെ ഗൾഫ് ലഹരി കാർട്ടലുകളെയും ക്രിമിനൽ സംഘങ്ങളേയും അമേരിക്കയുടെ പ്രസിഡന്റ് ആഗോള ഭീകരവാദ സംഘമെന്നാണ് വിശേഷിപ്പിച്ചത്. ജനുവരിയിൽ മെക്സിക്കോയിലേക്ക് അമേരിക്കക്കാർ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാക്കി മുന്നറിയിപ്പും നൽകിയിരുന്നു. റെയ്നോസ അടക്കമുള്ള മെക്സിക്കൻ നഗരങ്ങളിൽ തട്ടിക്കൊണ്ട് പോവലുകൾ അടക്കമുള്ള സംഭവങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button