ദേശീയം

ഗുജറാത്ത് ഗെയിമിംഗ് സെന്റർ തീപിടുത്തം : മരണം 27 ആയി

കൊല്ലപ്പെട്ടവരിൽ 9 കുട്ടികളും

ഗാന്ധിന​ഗർ: ​ഗുജറാത്തിലെ രാജ്കോട്ടിൽ​ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 27 ലേക്ക് ഉയർന്നു. 9 കുട്ടികളുള്‍പ്പെടെയുള്ളവരാണ് അപകടത്തിൽ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകരെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കി. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ഗെയിമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത്‌ സർക്കാർ 4 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധന സഹായം നൽകും. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായും ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. അപകടം നടന്ന ടിആര്‍പി ഗെയിം സോണ്‍ പ്രവർത്തിച്ചത് മതിയായ രേഖകൾ ഇല്ലാതെയെന്ന് പോലീസ് വ്യക്തമാക്കി.

​ഗെയിമിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനമറിയിച്ചു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button