സാമ്പത്തിക തട്ടിപ്പുകേസ് : സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

കൊച്ചി : നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയസ് സിനിമ സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യവുമായി സൗബിൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുളളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നൽകിയ പരാതിയിലാണ് കേസ്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു സിറാജിന്‍റെ പരാതി
നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാൽ, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അതിനാൽ വലിയ തുക നഷ്ടത്തിലായി. അതുകൊണ്ടാണ് സിറാജിന് ബാക്കി തുക നൽകാതിരുന്നതെന്നും നിർമാതാക്കൾ വാദിക്കുന്നു.