ഡച്ച് തിരഞ്ഞെടുപ്പിൽ തീവ്ര വലത് കക്ഷിക്ക് തോൽവിയെന്ന് പ്രവചനം

ആംസ്റ്റർഡാം : നെതർലാൻഡ്സ് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഗീർട്ട് വിൽഡേഴ്സിന്റെ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി പരാജയപ്പെടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മൂന്നിലൊന്ന് സീറ്റുകൾ ഫ്രീഡം പാർട്ടിക്കു നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ലിബറൽ-പുരോഗമന പാർട്ടിയായ ഡി66 ഡച്ച് പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
150 അംഗ പാർലമെന്റിൽ ഡി66 പാർട്ടിക്ക് 27 എംപിമാരെ ലഭിക്കുമെന്നാണ് പ്രവചനം. നതർലാൻഡ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞതും സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്ത റോബ് ജെറ്റൻ പ്രധാനമന്ത്രിയാകാനാണ് എല്ലാ സാധ്യതയും.
2023-ലെ തിരഞ്ഞെടുപ്പിൽ വെറും ഒമ്പത് സീറ്റുകൾ മാത്രം നേടിയ പാർട്ടിക്ക് ഇതൊരു തിരിച്ചുവരവാകും. അതേസമയം, 37 എംപിമാരിൽ നിന്ന് 25 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്ന വിൽഡേഴ്സിന്റെ കുടിയേറ്റ വിരുദ്ധ ഫ്രീഡം പാർട്ടിക്ക് (പിവിവി) ഇത് തിരിച്ചടിയാണ്.
”ഡി66-ന്റെ എക്കാലത്തെയും മികച്ച ഫലമാണ് ഞങ്ങൾ ഇന്ന് നേടിയത്. നിഷേധാത്മകതയുടെയും വിദ്വേഷത്തിന്റെയും ‘ഇതൊന്നും നടക്കില്ല’ എന്നതിന്റെയും രാഷ്ട്രീയത്തോട് അവർ വിട പറഞ്ഞിരിക്കുന്നു.” ജെറ്റൻ പറഞ്ഞു.
ഒരു നൂറ്റാണ്ടിലേറെയായി സംഖ്യകക്ഷി സർക്കാറുകൾ ഭരണം നടത്തുന്ന നെതർലാൻഡ്സിൽ ഒരു കക്ഷിക്കു മാത്രം കേവലം ഭൂരിപക്ഷം നേടാൻ സാധിക്കാറില്ല. 150 അംഗ പാർലമെന്റിൽ കഴിഞ്ഞ തവണ 37 സീറ്റുകൾ നേടി ഗിർട്ട് വീൽഡേഴ്സിന്റെ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി മുഖ്യധാരാ പാർട്ടികളെല്ലാം അദ്ദേഹത്തിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുപക്ഷ ഗ്രീൻലെഫ്റ്റ്/ലേബർ സഖ്യം(ജിഎൽ/പിവിഡിഎ) 20 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. ഭരണസഖ്യം രൂപീകരിക്കാൻ 76 സീറ്റുകൾ ആവശ്യമുള്ളതിനാൽ, ഡി66, സിഡിഎ, ജിഎൽ/പിവിഡിഎ, ലിബറൽ-കൺസർവേറ്റീവ് വിവിഡി എന്നിവയുൾപ്പെട്ട വിശാല സഖ്യത്തിനാണ് ഒരു സാധ്യത.



