യുക്രെയ്ൻ – റഷ്യ യുദ്ധം : അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ

ബ്രസൽസ് : യുക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ. യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുറോപ്യൻ രാഷ്ട്രതലവൻമാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക.യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും യോഗത്തിൽ പങ്കെടുക്കും. നാറ്റോയിലെ യുറോപ്യൻ രാജ്യങ്ങളുടെ പങ്ക് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും.
നേരത്തെ യൂറോപ്പ് സ്വന്തം സേനയുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി രംഗത്തെത്തിയിരുന്നു. അതിനുള്ള സമയം വന്നിരിക്കുകയാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല. യുക്രെയ്നില്ലാതെ യുക്രെയ്നെ സംബന്ധിച്ച് ഒരു ചർച്ചയുമുണ്ടാവില്ല. യുറോപ്പില്ലാതെ യുറോപ്പിനെ കുറിച്ച് ഒരു തീരുമാനവും ഉണ്ടാവില്ലെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും സംസാരിച്ചു. തന്റെ പുതിയ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രചാരണ വേളയിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. നാറ്റോയിൽ യുക്രെയ്ന് അംഗത്വം നൽകില്ലെന്ന ഉറപ്പും ട്രംപ് നൽകിയിരുന്നു.
ഒട്ടേറെ പേരാണ് യുദ്ധത്തിൽ മരിക്കുന്നത്. അതിനാൽ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് താൻ കരുതുന്നതായി ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഉടൻ നടത്താമെന്ന് പുട്ടിൻ സമ്മതിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു