സമുദ്ര മലിനീകരണ പ്രതിരോധവും മാലിന്യത്തിൽനിന്ന് പുനരുപയോഗ ഹൈഡ്രജൻ അനുബന്ധ ഗവേഷണത്തിൽ കേരളവുമായി സഹകരണത്തിന് ഇയു

തിരുവനന്തപുരം : സമുദ്ര മലിനീകരണ പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന്റെ ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ പ്രതിനിധികൾ കേരള സർവകലാശാല സന്ദർശിച്ചു. യൂറോപ്യൻ യൂണിയന്റെ സഹകരണത്തിൽ നടപ്പാക്കുന്ന 200 കോടി രൂപയുടെ സമുദ്ര മലിനീകരണ പ്രതിരോധവും മാലിന്യത്തിൽനിന്ന് പുനരുപയോഗ ഹൈഡ്രജൻ അനുബന്ധ ഗവേഷണത്തിന്റെ തുടർപ്രവർത്തനങ്ങളും പ്രായോഗിക വശങ്ങളും ചർച്ച നടത്തി. ഇന്ത്യയിൽനിന്ന് ഭൗമശാസ്ത്ര മന്ത്രാലയവും യൂറോപ്യൻ യൂണിയനുവേണ്ടി ഹൊറൈസൺ യൂറോപ്പുമാണ് പദ്ധതിയുടെ ഫണ്ടിങ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളും ഇന്ത്യൻ ഗവേഷകരും ചേർന്ന് തയ്യാറാക്കുന്ന സംയുക്ത പദ്ധതികൾ പരിഗണിക്കും. കൂടാതെ സമാന ഗവേഷണ താൽപ്പര്യങ്ങളുള്ള സ്ഥാപനങ്ങളുമായുള്ള സഹകരണവും ഉറപ്പാക്കും. സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ ബിജുകുമാർ അധ്യക്ഷനായി. യൂറോപ്യൻ യൂണിയൻ ഫസ്റ്റ് കൗൺസിലർ പെറിക്ക് ഫിലോൺ അഷിഡ, ഭൗമശാസ്ത്ര മന്ത്രാലയ പ്രതിനിധി ഡോ. അനിൽ കുമാർ വിജയ്, യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘ ഉപദേശകൻ വിവേക് ധം, യുറാക്സസ് ഇന്ത്യ കോ–-ഓർഡിനേറ്റർ ഡോ. സാമ്രാട് എസ് കുമാർ എന്നിവർ സംസാരിച്ചു. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കുഫോസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, നാൻസൻ എൻവയോൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷകർ പങ്കെടുത്തു.