യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹംഗറിയില്‍ 16 വര്‍ഷത്തെ ഓര്‍ബന്‍ ഭരണത്തിന് അന്ത്യം; പീറ്റര്‍ മഗ്യാര്‍ അധികാരത്തിലേക്ക്

ബുഡാപെസ്റ്റ് : ഹംഗറിയില്‍ 16 വര്‍ഷം നീണ്ട വിക്ടര്‍ ഓര്‍ബന്‍ ഭരണത്തിന് അന്ത്യമായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക നേതാവായ പീറ്റര്‍ മഗ്യാറിന്റെ ടീസാ പാര്‍ട്ടി വിജയിച്ചു. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ടീസാ പാര്‍ട്ടി കരസ്ഥമാക്കി. ആകെയുള്ള 199 സീറ്റില്‍ 138 സീറ്റുകള്‍ പീറ്റര്‍ മഗ്യാറിന്റെ പാര്‍ട്ടി കരസ്ഥമാക്കി.

നിലവിലെ പ്രധാനമന്ത്രിയും തീവ്ര ദേശീയവാദിയുമായ വിക്ടര്‍ ഓര്‍ബന്റെ പാര്‍ട്ടിയായ ഫിദെസ് പാര്‍ട്ടിക്ക് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പരാജയം വിക്ടര്‍ ഓര്‍ബന്‍ സമ്മതിച്ചു. ഭരിക്കാനുള്ള ഉത്തരവാദിത്തവും അവസരവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും, വിജയിച്ച പാര്‍ട്ടിയെ താന്‍ അഭിനന്ദിക്കുന്നതായും ഓര്‍ബന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെ എതിര്‍ക്കുകയും, റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന വിക്ടര്‍ ഓര്‍ബനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ചിരുന്നു. രാജ്യത്ത് ഓര്‍ബന്‍ യുഗം അവസാനിച്ചെന്നും, അഴിമതി തുടച്ചുനീക്കുമെന്നും, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും 45 കാരനായ പീറ്റര്‍ മഗ്യാര്‍ പറഞ്ഞു.

ഓര്‍ബന്റെ ഫിദേസ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന, അഭിഭാഷകനായ പീറ്റര്‍ മഗ്യാര്‍, 2024 ലാണ് ഓര്‍ബനുമായി തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച, അഴിമതി തുടങ്ങിയ ആഭ്യന്തര വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും, മാറ്റം തേടുന്ന വോട്ടര്‍മാരുടെ വിശാലമായ സഖ്യത്തെ ഒന്നിപ്പിച്ചും പീറ്റര്‍ മഗ്യാര്‍ വളരെ വേഗം ജനപിന്തുണയാര്‍ജ്ജിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button