മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ

മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് മുതൽ 19 വരെയാണ് മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
ഇന്ന് വൈകീട്ട് 3.15 മുതൽ മുംബൈയിലെ ലോക് ഭവനിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. 5.15 മുതൽ ഇന്ത്യ- ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026ന്റെ ഉദ്ഘാടനം. തുടർന്നു ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഗവേഷകർ എന്നിവരെ ഇരുവരും അഭിസംബോധന ചെയ്യും.
ഇത് നാലാം തവണയാണ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ സന്ദർശനത്തിനു എത്തുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അദ്ദേഹം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുണ്ട്.
മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനായുള്ള അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങിന്റെ ആറ് പി81 വിമാനങ്ങളാണ് വാങ്ങുക.



